Monday, May 28, 2018


സമ്പൂർണ്ണ സാക്ഷരത 


മ്മാടം പള്ളിയുടെ മുൻപിൽ നിന്ന്  അന്തം വിട്ടു വായും പൊളിച്ചു കുരിശിലേക്കു നോക്കി നിൽക്കുന്ന ആത്മാർത്ഥ സുഹൃത്തിന്റെ മനസ്സിൽ തോന്നിയ സംശയം ചോദ്യ രൂപത്തിൽ പുറത്തു വന്നത് ഇങ്ങനെ...

"അല്ലപ്പാ, ഇതിനും മാത്രം കാശൊക്കെ എവിടുന്നാ???"

ഒന്ന് ഗുരുവായൂർ വരെ പോയി വഴിപാട് കൗണ്ടറിൽ ഉള്ള വില വിവര പട്ടിക നോക്കിയാൽ തീരാവുന്ന സംശയമേ ഒള്ളു!!

"ദൈവത്തിന്റെ ഇടനിലക്കാർക്കു ആണോടാ, പൊട്ടാ കാശിനു പഞ്ഞം?!!!"

മുൻപ് പോയിട്ടുള്ള യാത്രകളിൽ ഏറ്റുമാനൂർ അമ്പലത്തിന്റെയും മാഹി പള്ളിയുടെയും ഒക്കെ മുൻപിൽ എത്തുമ്പോ ബസിൽ ഇരുന്ന് പ്രാർത്ഥനയോടെ ദൈവത്തിനു പൈസ എറിഞ്ഞു കൊടുക്കുന്ന ഭക്തരെ കാണാമായിരുന്നു, പിശാചിനെ കല്ലെറിഞ്ഞു ഓടിക്കുന്നു എന്ന് പറയും പോലെ ദൈവത്തിനെ പൈസ എറിഞ്ഞു ഓടിക്കുകയാണോ എന്ന് സംശയം തോന്നാറുണ്ട് അത് കാണുമ്പോ...
അങ്ങനെ എറിയുന്ന ഒരു കോയിൻ ചെന്ന് പുറകെ വരുന്ന ഏതെങ്കിലും കാറിന്റെ ചില്ലിൽ അടിച്ചാൽ അതിന്റെ ഡ്രൈവർ അതേ ദൈവത്തോട് പ്രാര്ഥിക്കുന്നുണ്ടാവണം "എറിഞ്ഞവന്റെ പിതാവിന് നല്ലതു മാത്രം വരുത്താനായി!" ഇങ്ങനെ രണ്ടു പ്രാർത്ഥനകളും കേൾക്കുന്ന ദൈവം, അതിൽ ഏത് ആദ്യം സാധിച്ചു കൊടുക്കണം എന്നലോചിച്ചു കൺഫ്യൂഷൻ ആയി ഇരിക്കുമ്പോ സ്വമേധയാ ഇറങ്ങി വന്നു റോഡിൽ കിടക്കുന്ന പൈസ എടുത്ത് ദൈവത്തിന്റെ സ്വന്തം സേവിങ്സ് അക്കൗണ്ടിൽ കൊണ്ട് ചെന്ന് ഇടില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ തമിഴനെയും തെലുങ്കനെയും ബംഗാളിയെയും മറ്റുള്ള എല്ലാവരെയും നോക്കി ഊറ്റം കൊണ്ട് ഉറക്കെ വിളിച്ചു പറയും

"ഞങ്ങളാണ് സമ്പൂർണ്ണ സാക്ഷരർ!!!"

ഞങ്ങൾ ഇനിയും പ്രാർത്ഥിക്കും, ആയിരങ്ങളും ലക്ഷങ്ങളും എറിഞ്ഞു കൊണ്ട് തന്നെ പ്രാർത്ഥിക്കും, അങ്ങനെ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ഞങ്ങൾ ശക്തരാകും, ആ ശക്തി കൊണ്ട് വേണം വരും ദിവസങ്ങളിൽ ഒരു നേരത്തെ അന്നം മോഷ്ടിക്കുന്ന എല്ലാ അവന്മാരെയും ഞങ്ങൾക്ക് തല്ലിക്കൊല്ലാൻ!!!

Tuesday, May 1, 2018



മരണത്തിനും മതമുണ്ടോ???!...


ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു,

സ്വപ്നത്തിൽ കണ്ടത് ഒരു ചെറിയ ഖബർ ആയിരുന്നു,

ഖബറിന്റെ ഉൾവശം വിശാലമാക്കപ്പെട്ടിരുന്നു, വൃത്തിയുള്ളതും മനോഹരവുമായിരുന്നു, സുഗന്ധ പൂരിതമായിരുന്നു...

വിഷജന്തുക്കൾക്കെല്ലാം അങ്ങോട്ടേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു...

ഖബറിലേക്ക് വിചാരണക്കായെത്തിയ മലക്ക് കൾക്ക് അതിനുള്ളിൽ കണ്ട കുരുന്നിനോട് ഒന്നും തന്നെ ചോദിക്കാനുണ്ടായിരുന്നില്ല...

അവൾക്കു എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കുഞ്ഞു കൈകളാൽ നീട്ടിപ്പിടിച്ച ഒരു അപേക്ഷയായിരുന്നു മറുപടി...

ആ അപേക്ഷ ദൈവത്തിനുള്ളതായിരുന്നു, അതിന്റെ ഏറ്റവും അടിയിൽ വലതു ഭാഗത്തായി അവളുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു....


അവിടെ വച്ച് എന്റെ സ്വപ്നം മുറിഞ്ഞു പോയി!!
ഉറക്കത്തിൽ നിന്നും ഉണർന്ന ഞാൻ ആ അപേക്ഷയിൽ എഴുതിയത് എന്തെന്നറിയാതെ അസ്വസ്ഥനായി,ആ സ്വപ്നത്തിന്റെ ബാക്കി കാണാൻ പറ്റുമോ എന്നറിയാൻ കണ്ണുകളടച്ചു കിടന്നു, കുറച്ചു സമയത്തിന് ശേഷം ഞാൻ വീണ്ടും സ്വപ്നം കാണാൻ തുടങ്ങി അത് പക്ഷെ മുൻപ് കണ്ടതിന്റെ തുടർച്ച ആയിരുന്നില്ല, മറിച്ച്‌ അതുപോലുള്ള വേറെ ഒന്നായിരുന്നു....

പിന്നെ ഞാൻ കണ്ടത് സ്വന്തം മകളുടെ ആത്മാവിനു ശാന്തി ലഭിക്കാനായി ബലിതർപ്പണം നടത്തുന്ന ഒരച്ഛനെ ആയിരുന്നു...

എള്ളും അരിയും കൂട്ടി കുഴച്ചുണ്ടാക്കിയ ബലിച്ചോറിൽ കണ്ണുനീരിന്റെ ഉപ്പ് കലർന്നിട്ടുണ്ടായിരുന്നു...

അത് തിന്നാനായി പറന്നെത്തിയ ഒരു കുഞ്ഞു കാക്കയുടെ കണ്ണിൽ നിന്നും പക്ഷെ കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നില്ല...

ആ കണ്ണുകളിൽ കണ്ടതും ഒരപേക്ഷ ആയിരുന്നു...

ദൈവത്തിനായുള്ള ഒരപേക്ഷ...

എന്റെ സ്വപ്നം വീണ്ടും മുറിഞ്ഞു പോയി...പിന്നീടൊരിക്കലും ആ സ്വപ്നങ്ങളുടെ തുടർച്ച കാണാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞില്ല...ആ അപേക്ഷകളിൽ എന്തായിരിക്കും എന്ന് ആലോചിച്ചു കൊണ്ട് കിടന്ന എനിക്ക് അധികം താമസിയാതെ അതിനുള്ള ഉത്തരം കിട്ടി...

മരണ ശേഷവും കൂടെ കൊണ്ട് പോയ ജാതി സർട്ടിഫിക്കറ്റിൽ സ്വന്തം പേരിനു നേരെ ഉള്ള ജാതി മാറ്റി അവിടെ "സ്ത്രീ "എന്ന് തിരുത്തി എഴുതുവാനുള്ള ഒരപേക്ഷ...,
മരണശേഷവും പിന്തുടരുന്ന മതമെന്ന നുരഞ്ഞു പൊങ്ങുന്ന ലഹരിയിൽ നിന്നും ഓടി രക്ഷപ്പെടാനുള്ള അപേക്ഷ...

പേരും പ്രായവും മാത്രം മാറി ഇതു പോലെ അദൃശ്യമായ ഒരുപാട് ഒരുപാട് അപേക്ഷകൾ കുന്ന് കൂടി കിടക്കുന്നുണ്ടാവും ദൈവത്തിന്റെ ഒരു കൈയ്യൊപ്പിനായ്!...